നാം എന്നും അങ്ങിനെയാണ് !
പൗർണ്ണമിക്കു മറവിലെ അമാവാസിയെ പാൽ നിലാവ് കൊണ്ട് മറച്ചു പിടിക്കും . ശേഷം നിർമ്മലതയുടെ പളുങ്കു സൗദങ്ങൾക്കുള്ളിൽ കുടിയിരുത്തി ബാവുൾ ഗീതകങ്ങളാൽ വാഴ്ത്തി പാടും !
യാഥാർത്യത്തിൽ ആരായിരുന്നു ശ്രീ രാമചന്ദ്രൻ ?
നീതിമാനായ അയോധ്യാധിപനോ അതോ ധർമ്മ പത്നിയോട് പോലും അനീതി പ്രകടമാക്കിയ ശിലാ വിഗ്രഹമോ ?
സൂര്യ വംശജനായ ദശരഥൻറെയും പത്നി കൗസല്യയുടെയും പ്രിയ പുത്രൻ., പ്രജാതൽപരൻ ,ത്യാഗമെന്ന രണ്ടക്ഷരത്തിൻറെ ജ്വലിക്കുന്ന നേർചിത്രം ! രണകണങ്ങളിലെ ചുവന്ന രക്താണുക്കളെന്ന പോൽ എണ്ണിതിട്ടപ്പെടുത്താനാവാത്തത്ര വിശേഷണങ്ങൾ പാരാവാരം പോലെ പടര്ന്നു കിടപ്പുണ്ട് !
ഒരു പക്ഷെ ടെലിവിഷൻ പരമ്പരകളിലൂടെയും കീർത്തി സ്ഫുരിക്കുന്ന രാമായണ കഥാ തന്തുക്കളിലൂടെയും മാത്രം രാമനെ നോക്കി കണ്ട നമുക്ക് ചില വാസ്തവങ്ങൾ എന്നും കയ്ക്കുക തന്നെ ചെയ്യും .
പരിശുദ്ധയാണെന്ന് ഉത്തമബോധ്യമുണ്ടായിട്ടും പൂർണ്ണ ഗർഭിണിയായ സ്വപത്നിയെ വനമധ്യത്തിൽ ഉപേക്ഷിക്കപെടുന്നതാണോ നീതി ? അതിനെയാണോ നാം ത്യാഗമെന്ന ലേബൽ നല്കി കാലമിത്രയും വാഴ്ത്തി പാടിയത് ?കേവലം ഒരു പ്രജയെന്ന പരിഗണന പോലും നൽകാതെ, വിചാരണകളോ,വിശദീകരണങ്ങളോയില്ലാതെ അവൾ അവഗണിക്കപ്പെട്ടു! ഒപ്പം നീതിയുടെ കവാടങ്ങൾ എന്നെന്നേക്കുമായി കൊട്ടിയടഞ്ഞു ! ഊണിലും ഉറക്കത്തിലും പാതിവ്രത്യം പുലർത്തിയതിൻറെ മൃകീയമായ ശിക്ഷ , അഥവാ 'കാട്ടു നീതിയുടെ' നീതി യുക്തമായ നടപടി ! അതിനും വിശദീകരണമുണ്ട് - പ്രജാതൽപരനായ രാമൻ ജനഹിതം മാനിച്ചു ജാനകിയെ പോലും ഉപേക്ഷിക്കുവാൻ ഉപേക്ഷ വരുത്തിയില്ലത്രേ. തങ്ങളുടെ ഹിതത്തിനും അഹിതത്തിനുമധിഷ്ടിതമായി വാതങ്ങൾ നിരത്തി വളച്ചൊടിക്കുന്ന സമൂഹത്തിൻറെ മുറവിളികൾ , അക്ഷരംപ്രതി ശിരസാവഹിക്കുകയും തൻറെ പ്രതിഛായയിൽ ആശങ്കാകുലനാവുകയും ചെയ്യുന്ന ഭരണാധികാരി എങ്ങിനെയാണ് ഉത്തമമായ ഭരണതന്ത്രങ്ങൾ കൈക്കൊള്ളുക ?
ഏകപത്നി വ്രതമനുഷ്ടിച്ചിട്ടും ധർമ്മ പത്നിയോട് അനീതി പുലർത്തിയ കീർത്തിമാനായ പതി! സമൂഹത്തെ ഭയന്നു മനസാക്ഷിയുടെ കണ്ണുകൾ അടച്ചു കെട്ടുന്നതിൽ ,മഹാവിഷ്ണുവിൻറെ ആര്യവംശജനായ അവതാരപുരുഷൻ ഒട്ടും തന്നെ ജാള്യത പ്രകടമാക്കിയില്ലെന്നത് പ്രത്യക്ഷമായ രഹസ്യമാണ് .
ഉപേക്ഷിക്കപെട്ട ശേഷം ഒരിക്കലെങ്കിലും രാമൻ ജാനകിയെ കുറിച്ച്
തിരക്കിയറിഞ്ഞിരുന്നതായി അധ്യാത്മ രമായണത്തിലോ അനുബന്ധ കൃതികളിലോ രേഖപ്പെടുത്തിയതായി ഓർക്കുന്നില്ല. അഥവാ ഒരിക്കലെങ്കിലും അതെ കുറിച്ച് ചിന്തിച്ചിരുന്നെങ്കിൽ രാഘവൻ, സ്വപുത്രന്മാർക്കു ജീവിച്ചിരിക്കെ പിതൃ വിയോഗം പ്രധാനം ചെയ്യുമായിരുന്നില്ലല്ലൊ ? ഒടുക്കം അഗ്നി പരീക്ഷയും നടത്തി വിശുദ്ധി വെളിവാക്കിയ ജനക പുത്രി ജാനകി ജനനിയിലേക്ക് തന്നെ ആഴ്ന്നിറങ്ങേണ്ട ഗതികേട് വരുത്തി കൂട്ടിയതും രാമൻ തന്നെ ! തന്റെ പാതിവ്രത്യ ശുദ്ധിയിൽ ആകുലനായ പതിയെക്കാൾ എന്താണ് ഒരു സ്ത്രീ പേറെണ്ട ത്യാഗം ?
പുരാണങ്ങളിലെ സ്ത്രീകൾ സഹനശേഷിയുടെ തീരാകയങ്ങളിൽ ആത്മഹൂതി ചെയ്യുന്നവരാണ് ! യഥാർത്ഥ സ്ത്രീ അങ്ങിനെയാണോ ? അതോ അവളുടെ വൈരാഗ്യാഗ്നിയെ അലിഞ്ഞില്ലാതാക്കുവാനുള്ള ഉപാധിയോ ഈ ത്യാഗിനിയെന്ന പ്രയോഗം ? അവിടെയും സ്ത്രീക്ക് നീതി ലഭിച്ചുവോ ?
എങ്കിൽ പറയൂ എവിടെയാണ് കൗരവ സഭയിൽ വിവസ്ത്രയാക്കപ്പെട്ട ദ്രൗപതിയുടെയും, പതീവിയോഗത്തിൽ നീതി നിഷേധിക്കപ്പെട്ട കണ്ണകിയുടെയും ഇരിപ്പിടങ്ങൾ ? എവിടെയാണ് വേശ്യാലയത്തിലേക്ക് സ്വന്തം പതിയെ വഴികാട്ടേണ്ടി വന്ന ശീലവതിയുടെയും, സ്വയം വര വേളയിൽ സ്വയം അപമാനിതയായ അംബയുടേയുമെല്ലാം സ്ഥാനം ? പറയൂ പുരാണങ്ങളിലോ അതോ അതിനുമപ്പുറമെവിടെയെങ്കിലുമൊ?
ശുദ്ധൻ ദുഷ്ടൻറെ ഫലം ചെയ്യുമെന്ന പോൽ മൗനിയായ രാമനാൽ അവഗണിക്കപ്പെട്ടവളാണ് സീത .ഇനിയും ഓരോ കറുത്ത ഏടുകൾക്കും നാം സ്വയം ന്യായങ്ങൾ മെനഞ്ഞെടുത്തു കൊണ്ടേയിരിക്കും !
ഈ രാമരാജ്യത്തിന് വേണ്ടിയോ നാം പോർക്കളങ്ങൾ പടുത്തുയർത്തുന്നത്? വീണ്ടും വീണ്ടും ബാബറികൾ തച്ചുടച്ചു അയോധ്യകൾ പുനരാവിഷ്കരിക്കാൻ വെമ്പൽ കൊള്ളുന്നത്?
തീർച്ചയില്ല!!!
ഇനിയും രാമായണ പുണ്യം തേടി നാലമ്പല ദർശനം പ്രാപ്തമാക്കുമ്പോൾ ഈ കൈപ്പുനീരോക്കെയും കണ്Oമറിയാതെ നാം വിഴുങ്ങിയെന്നിരിക്കും !
പഞ്ഞ കർക്കിടകത്തിൻറെ വരൾച്ച മായ്ക്കാൻ ഇനിയുമീ കൈകൾക്കിടയിലൂടെ രാമായണത്തിൻറെ ഏടുകൾ മറഞ്ഞെന്നുമിരിക്കും. എപ്പോഴാണ് ദൈവ്വം കനിയുന്നതെന്നറിയില്ലല്ലോ !!