Saturday 19 October 2013

സസ്നേഹം സ്വാമി .













ഐസക്,

ഈ കൈപ്പട നിനക്കപരിചിതമായിരിക്കാം ,എങ്കിലും സ്വാമിയെന്ന പേര് മറന്നിട്ടുണ്ടാവില്ലെന്നു കരുതട്ടെ !
ഭയപ്പെടേണ്ട . ഈ കത്ത് നിന്റെ നേട്ടമാണ് , എന്റെ നഷ്ടവും !
ഓർക്കുന്നുണ്ടോ ചന്ദ്രയെ, അതോ മനപ്പൂർവ്വം വിസ്മരിച്ചോ ?
ഇല്ലയ്സ്സക് , എനിക്കുറപ്പുണ്ട്  നിനക്കതിനു സാധിക്കില്ല ! കാരണം അവൾക്കു നീ ആരായിരുന്നെന്ന്  മറ്റാരെക്കാളും നന്നായെനിക്കറിയാം . പക്ഷെ നീ .....

പലപ്പോഴും വിലക്കിയിരുന്നു ഞാൻ , എന്നിട്ടുമവളിൽ  ഇത്തികണ്ണിയെന്നപോൽ നീ പടർന്നു കയറിയ  നിമിഷം എന്നിലെ ചന്ദ്രയെ നഷ്ടമാവാതിരിക്കാൻ അവളിലെ മോഹങ്ങൾക്ക്‌ ഞാനും മൗനമായി വഴിമാറി .
അവിടെയാണയ്സ്സക് നീ ആദ്യമായെന്നെ പരാചിതനാക്കിയത്.
ചന്ദ്രയെനിക്ക് വെറുമൊരു സുഹൃത്ത്‌ മാത്രമായിരുന്നില്ല - അതിനുമതിനുമപ്പുറമെന്തൊ ... ആ വിചിത്രമായ അനുഭൂതിയെന്തെന്ന് ഇന്നും ഞാൻ അറിയാതെ പോയി !

ഒടുക്കം നീ അവളെയും വലിച്ചെറിഞ്ഞു !
രസകരമായൊരു തമാശകഥ പോലെ .

ഇല്ല , ഇനിയുമീ വ്രണം പടർന്ന ഓർമ്മകളിലെ പുണ്ണ് ചികഞ്ഞെടുക്കുന്നില്ല ഞാൻ . കാരണം ഇത് നിന്റെ നേട്ടങ്ങളുടെ കത്താണ് !

ഏറ്റവും  സന്തോഷമായോന്നു പറയട്ടെ ? ഹൃദയം കൊതിക്കുന്ന വാർത്ത?
"വിഷാതരോഗിയായ  അവൾ  ഇന്നലെയൊരു സാരിതുമ്പിൽ ജീവൻ വെടിഞ്ഞു !
 ഭയപ്പെടാതെ ജീവിച്ചോളൂ - അടഞ്ഞ വാതിലുകളിൽ ആഞ്ഞു മുട്ടാൻ ഇനിയവളില്ല." ഒടുക്കം അവിടെയും നീ വിജയിച്ചു , വീണ്ടും വിഡിയാക്കപ്പെട്ടത്  ഞാൻ മാത്രം !

ഒരുപക്ഷെ ഈ കത്തിലൂടെ കണ്ണോടിക്കാൻ നീ ശേഷിക്കില്ലായിരുന്നു - അതും ചന്ദ്രയുടെ തമാശയാണയ്സ്സക് .
ഒരിക്കലും നിന്നെ വ്രണപ്പെടുത്താതിരിക്കാൻ   അവളെന്നെ കൊണ്ട് സത്യവും ചെയ്യിച്ചിരുന്നു ... അവൾക്കു നല്കിയ വാഗ്ദാനങ്ങളൊന്നും ഇതുവരേക്കും ഞാൻ തകർത്തിട്ടില്ല. ഇനിയുണ്ടാവുകയുമില്ല .

നിനക്കെന്നെ പൂർണ്ണമായും വിശ്വസിക്കാം - ഇനിയൊരിക്കലും ഒന്നും നിന്നെ പിൻതുടരുകയില്ല . ഒരു കത്തു പോലും ...

കാരണം ഇതു നിന്റെ നേട്ടമാണ് , എന്റെ നഷ്ടവും !

സസ്നേഹം
സ്വാമി .

Wednesday 9 October 2013

മിഴി രണ്ടിലും


വരച്ചു തീർന്നപ്പൊൾ യഥാർത്ഥ ചിത്രത്തെക്കാൾ വലിയ വ്യത്യാസം വന്നു . കുറെ തെറ്റുകലുണ്ടെങ്കിലും പൂർണ്ണതയില്ലെങ്കിലും update ചെയ്യട്ടെ


ശരിയായ ചിത്രത്തോട് തീരെ സാമ്യമില്ലാത്തത് കൊണ്ട് ഒപ്പം വയ്ക്കുന്നില്ല! :) ......
:)

Monday 7 October 2013

(അ) നീതിമാനായ (അയോധ്യാധി)പതി



നാം എന്നും അങ്ങിനെയാണ് !
പൗർണ്ണമിക്കു  മറവിലെ അമാവാസിയെ പാൽ നിലാവ് കൊണ്ട് മറച്ചു പിടിക്കും . ശേഷം നിർമ്മലതയുടെ പളുങ്കു സൗദങ്ങൾക്കുള്ളിൽ കുടിയിരുത്തി ബാവുൾ ഗീതകങ്ങളാൽ വാഴ്ത്തി പാടും !


യാഥാർത്യത്തിൽ  ആരായിരുന്നു ശ്രീ രാമചന്ദ്രൻ ?

നീതിമാനായ അയോധ്യാധിപനോ അതോ ധർമ്മ പത്നിയോട് പോലും അനീതി പ്രകടമാക്കിയ ശിലാ  വിഗ്രഹമോ ?

സൂര്യ വംശജനായ ദശരഥൻറെയും പത്നി കൗസല്യയുടെയും പ്രിയ പുത്രൻ., പ്രജാതൽപരൻ ,ത്യാഗമെന്ന രണ്ടക്ഷരത്തിൻറെ ജ്വലിക്കുന്ന നേർചിത്രം ! രണകണങ്ങളിലെ ചുവന്ന രക്താണുക്കളെന്ന പോൽ  എണ്ണിതിട്ടപ്പെടുത്താനാവാത്തത്ര വിശേഷണങ്ങൾ പാരാവാരം പോലെ പടര്ന്നു കിടപ്പുണ്ട് !
ഒരു പക്ഷെ ടെലിവിഷൻ പരമ്പരകളിലൂടെയും കീർത്തി സ്ഫുരിക്കുന്ന രാമായണ കഥാ തന്തുക്കളിലൂടെയും മാത്രം രാമനെ നോക്കി കണ്ട നമുക്ക് ചില  വാസ്തവങ്ങൾ എന്നും കയ്ക്കുക തന്നെ ചെയ്യും .

പരിശുദ്ധയാണെന്ന് ഉത്തമബോധ്യമുണ്ടായിട്ടും  പൂർണ്ണ ഗർഭിണിയായ സ്വപത്നിയെ വനമധ്യത്തിൽ ഉപേക്ഷിക്കപെടുന്നതാണോ നീതി ? അതിനെയാണോ നാം ത്യാഗമെന്ന ലേബൽ നല്കി കാലമിത്രയും വാഴ്ത്തി പാടിയത് ?കേവലം ഒരു പ്രജയെന്ന പരിഗണന പോലും നൽകാതെ, വിചാരണകളോ,വിശദീകരണങ്ങളോയില്ലാതെ അവൾ അവഗണിക്കപ്പെട്ടു! ഒപ്പം നീതിയുടെ കവാടങ്ങൾ എന്നെന്നേക്കുമായി കൊട്ടിയടഞ്ഞു  ! ഊണിലും ഉറക്കത്തിലും പാതിവ്രത്യം പുലർത്തിയതിൻറെ മൃകീയമായ ശിക്ഷ , അഥവാ 'കാട്ടു നീതിയുടെ'  നീതി യുക്തമായ നടപടി ! അതിനും വിശദീകരണമുണ്ട് -  പ്രജാതൽപരനായ രാമൻ ജനഹിതം മാനിച്ചു ജാനകിയെ പോലും ഉപേക്ഷിക്കുവാൻ ഉപേക്ഷ വരുത്തിയില്ലത്രേ. തങ്ങളുടെ ഹിതത്തിനും അഹിതത്തിനുമധിഷ്ടിതമായി  വാതങ്ങൾ നിരത്തി വളച്ചൊടിക്കുന്ന  സമൂഹത്തിൻറെ മുറവിളികൾ , അക്ഷരംപ്രതി ശിരസാവഹിക്കുകയും തൻറെ പ്രതിഛായയിൽ ആശങ്കാകുലനാവുകയും ചെയ്യുന്ന ഭരണാധികാരി എങ്ങിനെയാണ് ഉത്തമമായ  ഭരണതന്ത്രങ്ങൾ കൈക്കൊള്ളുക ?

ഏകപത്നി വ്രതമനുഷ്ടിച്ചിട്ടും ധർമ്മ പത്നിയോട് അനീതി പുലർത്തിയ കീർത്തിമാനായ പതി! സമൂഹത്തെ  ഭയന്നു മനസാക്ഷിയുടെ കണ്ണുകൾ അടച്ചു കെട്ടുന്നതിൽ ,മഹാവിഷ്ണുവിൻറെ ആര്യവംശജനായ  അവതാരപുരുഷൻ ഒട്ടും തന്നെ ജാള്യത പ്രകടമാക്കിയില്ലെന്നത് പ്രത്യക്ഷമായ രഹസ്യമാണ് .

ഉപേക്ഷിക്കപെട്ട ശേഷം ഒരിക്കലെങ്കിലും രാമൻ ജാനകിയെ കുറിച്ച്
തിരക്കിയറിഞ്ഞിരുന്നതായി അധ്യാത്മ രമായണത്തിലോ അനുബന്ധ കൃതികളിലോ രേഖപ്പെടുത്തിയതായി ഓർക്കുന്നില്ല. അഥവാ ഒരിക്കലെങ്കിലും അതെ കുറിച്ച് ചിന്തിച്ചിരുന്നെങ്കിൽ രാഘവൻ, സ്വപുത്രന്മാർക്കു ജീവിച്ചിരിക്കെ പിതൃ വിയോഗം  പ്രധാനം ചെയ്യുമായിരുന്നില്ലല്ലൊ ? ഒടുക്കം അഗ്നി പരീക്ഷയും നടത്തി വിശുദ്ധി വെളിവാക്കിയ ജനക പുത്രി ജാനകി ജനനിയിലേക്ക് തന്നെ ആഴ്ന്നിറങ്ങേണ്ട ഗതികേട് വരുത്തി കൂട്ടിയതും രാമൻ തന്നെ ! തന്റെ  പാതിവ്രത്യ ശുദ്ധിയിൽ ആകുലനായ പതിയെക്കാൾ എന്താണ് ഒരു സ്ത്രീ പേറെണ്ട ത്യാഗം ?

പുരാണങ്ങളിലെ സ്ത്രീകൾ സഹനശേഷിയുടെ തീരാകയങ്ങളിൽ  ആത്മഹൂതി  ചെയ്യുന്നവരാണ് ! യഥാർത്ഥ സ്ത്രീ അങ്ങിനെയാണോ ? അതോ അവളുടെ വൈരാഗ്യാഗ്നിയെ അലിഞ്ഞില്ലാതാക്കുവാനുള്ള ഉപാധിയോ ഈ ത്യാഗിനിയെന്ന പ്രയോഗം  ? അവിടെയും സ്ത്രീക്ക് നീതി ലഭിച്ചുവോ ?

എങ്കിൽ പറയൂ എവിടെയാണ് കൗരവ സഭയിൽ വിവസ്ത്രയാക്കപ്പെട്ട ദ്രൗപതിയുടെയും, പതീവിയോഗത്തിൽ നീതി നിഷേധിക്കപ്പെട്ട  കണ്ണകിയുടെയും ഇരിപ്പിടങ്ങൾ ? എവിടെയാണ് വേശ്യാലയത്തിലേക്ക് സ്വന്തം പതിയെ വഴികാട്ടേണ്ടി  വന്ന ശീലവതിയുടെയും, സ്വയം വര വേളയിൽ സ്വയം അപമാനിതയായ അംബയുടേയുമെല്ലാം സ്ഥാനം ? പറയൂ പുരാണങ്ങളിലോ അതോ അതിനുമപ്പുറമെവിടെയെങ്കിലുമൊ?

ശുദ്ധൻ ദുഷ്ടൻറെ ഫലം ചെയ്യുമെന്ന പോൽ മൗനിയായ രാമനാൽ അവഗണിക്കപ്പെട്ടവളാണ് സീത .ഇനിയും ഓരോ കറുത്ത ഏടുകൾക്കും നാം സ്വയം ന്യായങ്ങൾ മെനഞ്ഞെടുത്തു കൊണ്ടേയിരിക്കും !

ഈ രാമരാജ്യത്തിന് വേണ്ടിയോ നാം പോർക്കളങ്ങൾ പടുത്തുയർത്തുന്നത്‌? വീണ്ടും വീണ്ടും ബാബറികൾ തച്ചുടച്ചു അയോധ്യകൾ പുനരാവിഷ്കരിക്കാൻ വെമ്പൽ കൊള്ളുന്നത്?
തീർച്ചയില്ല!!!

ഇനിയും രാമായണ പുണ്യം തേടി നാലമ്പല ദർശനം പ്രാപ്തമാക്കുമ്പോൾ ഈ കൈപ്പുനീരോക്കെയും  കണ്Oമറിയാതെ നാം വിഴുങ്ങിയെന്നിരിക്കും !
പഞ്ഞ കർക്കിടകത്തിൻറെ വരൾച്ച മായ്ക്കാൻ ഇനിയുമീ കൈകൾക്കിടയിലൂടെ രാമായണത്തിൻറെ ഏടുകൾ മറഞ്ഞെന്നുമിരിക്കും. എപ്പോഴാണ് ദൈവ്വം കനിയുന്നതെന്നറിയില്ലല്ലോ !!

Sunday 6 October 2013

പരിണാമം














ഒരിക്കൽ വിഷണ്ണനായ ജിറാഫ് ഉറ്റ സുഹൃത്തായ ആമയോട് ഇങ്ങനെ പറഞ്ഞു തുടങ്ങി .

"ഈ  ശിരസ്സ്‌  തനിക്കുതന്നെ വിനയായി മാറിത്തുടങ്ങിയിരിക്കുന്നു  . ഇനി വയ്യ ! മരങ്ങൾക്കിടയിലൂടെ ഓടിയടുക്കുമ്പോൾ ചില്ലകൾക്കിടയിൽ ഉടക്കുന്ന ശിരസ്സ്‌ വലിയ ബുദ്ധിമുട്ട് തന്നെ !  "

ഇതു കേട്ട ആമ തന്റെ മനോവിഷമവും ഒളിച്ചു വെച്ചില്ല .

"അല്പ്പമെങ്കിലും നീട്ടം എന്റെ കുഞ്ഞു കഴുത്തിനുണ്ടായിരുന്നെങ്കിൽ വിശാലമായീ ലോകത്തെ  എനിക്കും തലയുയർത്തി വീക്ഷിക്കാമായിരുന്നു   "

എന്നും അങ്ങിനെയാണല്ലോ , ഉള്ളത് കൊണ്ട് തൃപ്‌ത്തി പ്പെടുന്നതിൽ അല്പം നീരസമെങ്കിലും പ്രകടമാക്കാത്ത സൃഷ്ടിക്ക് രൂപം നൽകാത്തത് ആരുടെ പിഴയാണ് ?

ഹേമന്തത്തിൽ നിന്ന്  ശിശിരത്തിലേക്ക്  രക്ഷപ്പെട്ടെത്തിയ പരധൂഷണ  കാറ്റു  പതിവ് പോലെ ഈ സംഭവ കഥയും ദൈവ്വ സന്നിധിയിൽ ചെന്ന് കൊളുത്തികൊടുത്തു!

നിരാശനായ ദൈവ്വം മനസ്സിൽ കുറിച്ചു -

" അടുത്ത സൃഷ്ടിയിലെങ്കിലും ഈ ക്യ്പ്പിഴ മായ്ച്ചുകളയുക തന്നെ വേണം .ജിറാഫിനു ആമയുടെതും ആമയ്ക്ക് ജിരാഫിന്റെയും ശിരസ്സ്‌  ഘടിപ്പിക്കയെങ്കിൽ പരിഹാരമായല്ലോ ?"

കിംവദന്തി  കാറ്റ് ഒട്ടും വിട്ടുകൊടുത്തില്ല .

"അപ്പൊ ഇന്നൊളമവർ ജീവിച്ചതോ ? ഈ മാറ്റത്തിന് ജന്തു സഭയിൽ അങ്ങ് എന്തുത്തരം നല്കും ?" 

"അതിന്റെ ഉത്തരാമാണ് പരിണാമം "

മൂപ്പരെപ്പോഴും അങ്ങിനാ ഒന്നിലെങ്കിൽ  ആശാന്റെ  നെഞ്ചത്ത് അല്ലെങ്കിൽ കളരിക്ക് പുറത്ത് !!!

സാക്ഷി

















 പകൽ മാന്യതയഭ്യസിക്കണോ ?
പകൽ 'നീ'യും
രാത്രി 'ഞാൻ' തന്നെ-
യുമാവുന്ന ജാലവിദ്യ !
എങ്കിൽ വെളിച്ചത്തെ
ഇരുട്ടാക്കിയ ശേഷം ,
ഇരുട്ടിനെ വെളിച്ചമാക്കൂ !
അപ്പോളറിയാം -
വെളിച്ചത്തിന്റെ ഇരുട്ടും ,
ഇരുട്ടിലെ വെളിച്ചവുമറിയുന്ന
കാലൻ കോഴിയുടെ സാക്ഷ്യങ്ങൾ !

Wednesday 2 October 2013

മനുഷ്യ സൂപ്പ്












ചേരുവകൾ

കണ്ണ്നീര്                                                      :  2 കപ്പ്
വിയർപ്പ്                                                     : 1 ടേബിൾ സ്പൂണ്‍
രക്തം                                                            : 2 തുള്ളി
കരൾനീര്                                                     : 2 1/2 ടേബിൾ സ്പൂണ്‍
ബോണ്‍ലെസ്സ് ചോപ്പ്ട് മീറ്റ്‌                  : 1/2 കപ്പ് (ചെറുതായി നുറുക്കിയത് )
എല്ല് പൊടി                                                 : ഒരു നുള്ള്
പുഴുങ്ങിയ ഹൃദയത്തിന്റെ തെളി   : ആവശ്യത്തിനു .

തയ്യാറാക്കുന്ന വിധം

രണ്ടു കപ്പ് ചവർപ്പുറ്റ കണ്ണീരിലേക്ക് ഒരു വലിയ ടേബിൾ സ്പൂണ്‍ വിയർപ്പിന്റെ ഉപ്പു ചേർക്കുക. നന്നായി യോചിപ്പിച്ചെടുത്ത മിശ്രിതത്തിലേക്ക്
രണ്ടോ മൂന്നോ രക്ത തുള്ളികൾ ചേർത്ത് ഇളക്കി യോചിപ്പിച്ച ശേഷം  5-10 മിനിറ്റ് ചെറുതീയിൽ വേവിച്ചെടുക്കാം . ആവശ്യാനുസരണം തിരഞ്ഞെടുക്കാവുന്ന രക്ത ഗ്രൂപ്പുകൾ ഓരോന്നും പല ഫ്ലെവർ പ്രധാനം ചെയ്യുമെങ്കിലും നെഗറ്റീവ് ബ്ലഡ്‌ ഗ്രൂപ്പുകളാണ് ഏറ്റവും ഉചിതം . എസെൻസിനു ഇടിച്ചു പിഴിഞ്ഞ കരൾ നീര് ചേർത്തു കുറുക്കിയെടുത്ത മിശ്രിതത്തിലെക്കു നേരത്തെ വേവിച്ചെടുത്ത് മാറ്റി വച്ച ബോണ്‍ലെസ്സ്  ചോപ്പ്ട് മീറ്റിട്ടു  വറ്റിച്ചെടുക്കുക. പുഴുങ്ങിയെടുത്ത ഹൃദയത്തിന്റെ തെളിയുപയോഗിച്ചു തിളപ്പിച്ചെടുത്ത ശേഷം ചതച്ചെടുത്ത എല്ല് പൊടി വിതറാം . സ്വാതിഷ്ടമായ വിഭവം തയ്യാർ!

മരണശേഷം ഉപയോക ശൂന്യമായ ശരീരം കൊണ്ടുണ്ടാക്കിയ  റസിപ്പി എല്ലാവർക്കും ഇഷ്ടമായി എന്ന് കരുതട്ടെ . കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ പ്രീയങ്കരമായ വിഭവം വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒന്നാണ് . ഡിന്നെറിനു മുൻപുള്ള സ്റ്റാർട്ടർ ആയോ , വറുത്ത തലച്ചോറിനോപ്പമോ ഉപയോഗിക്കാം. തികച്ചും ആരോഗ്യപ്രതവും രുചികരവുമായ ഈ വിഭവം നിങ്ങളേവരും ട്രൈ ചെയ്തു നോക്കുമെന്ന വിശ്വാസത്തോടെ  ഇതിലും  വ്യത്യസ്തമായ വിഭവങ്ങളുമായി taste time ഇനി അടുത്ത വാരം .